അപ്രതീക്ഷിതമായിരുന്നു ആ വിയോഗം... തമിഴകത്തിന്റെ നായക സങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച, വലിയ ആക്ഷൻ രംഗങ്ങളോ അമാനുഷിക പരിവേഷങ്ങളോ ഇല്ലാതെ, കണ്ണട ധരിച്ച സാധാരണക്കാരനായ ഒരു നായകൻ, കെ. ഭാഗ്യരാജ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തെ ദൃശ്യഭാഷയുടെ ഹരിശ്രീ എഴുതിച്ച ഗുരുനാഥൻ ഭാരതിരാജയുടെ മരണത്തിനു തൊട്ടുപിന്നാലെ സംഭവിച്ച വിടപറയൽ, അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായി. ഇന്നത്തെ ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപാളയത്തെ നാട്ടുന്പുറത്തു ജനിച്ചുവളർന്ന കൃഷ്ണസാമി ഭാഗ്യരാജ് എന്ന യുവാവ് കോടന്പാക്കത്തെത്തുന്നത് സാധാരണക്കാരുടെ കഥകളുമായാണ്.
സംവിധായകനായും തിരക്കഥാകൃത്തായും നടനായും നിർമാതാവായും ജനസേവകനായും അരനൂറ്റാണ്ടിലേറെ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിന്‍റെ ജീവിതം കഠിനാദ്ധ്വാനത്തിന്‍റെയും വിജയങ്ങളുടെയും വീഴ്ചകളുടെയും നഷ്ടപ്പെടലുകളുടെയും വീണ്ടെടുക്കലുകളുടെയും മഹായാനമാണ്. ചലച്ചിത്രവിജ്ഞാനകോശമാണ് അദ്ദേഹമെന്ന് ശിഷ്യന്മാർ പറയാറുണ്ട്. അദ്ദേഹത്തിനു വശമില്ലാത്ത സിനിമയിലെ ഒരു മേഖലയും ഉണ്ടായിരുന്നില്ല. ആ സന്പത്താണ് ഭാഗ്യരാജിനെ ഹിറ്റുകളുടെ ചക്രവർത്തിയാക്കി മാറ്റിയത്.